ഓര്‍മ്മകളില്‍ നന്ദിത
*'ഓര്‍മ്മകളില്‍ നന്ദിത'*
ജീവിതം ചിലര്‍ക്ക് പലതും നിഷേധിക്കും. എന്നാല്‍ നന്ദിത ജീവിതത്തിന് പലതും നിഷേധിച്ചാണ് കടന്നു പോയത്. എഴുതാന്‍ ബാക്കി വെച്ച വരികളായും, കൊടുക്കാതെ ഹൃദയത്തിന്റെ ഒരു കോണില്‍ സൂക്ഷിച്ച സ്‌നേഹമായും, പിടിതരാത്ത മരണത്തിന്റെ ദുരൂഹതയായും..പലതും ബാക്കി വെച്ച്...ഇരുട്ടിലേക്ക് എന്നും പ്രകാശിച്ചിരുന്ന ആ കവയിത്രി തന്റെ തൂലികയുമായി കടന്നുപോയിട്ട് 19 വര്‍ഷമായി . ജീവിതത്തോട് ഇത്രയേറെ മമതയുണ്ടായിരുന്ന നന്ദിത ജീവിതത്തിന്റെ ഏതു ഘട്ടത്തില്‍ വെച്ചാണ് മരണവുമായി പ്രണയത്തിലായതെന്ന് സഹപ്രവര്‍ത്തകര്‍ക്കോ സുഹൃത്തുകള്‍ക്കോ അറിയില്ല. അതോ മരണത്തിന് നന്ദിതയോട് അസൂയയായിരുന്നോ? ഏറെ പരാജയപ്പെടുത്താന്‍ ശ്രമിച്ചിട്ടും പുഞ്ചിരിയോടെ മാത്രം ജീവിതത്തെ സ്വീകരിച്ച നന്ദിതയോട് മരണം അതിന്റെ കറുത്ത ചിറകുകള്‍ വിരിച്ച് പ്രണയിക്കുകയായിരുന്നോ?
വിങ്ങുന്ന പ്രണയവും മരണത്തിന്റെ ഗന്ധവുമാണ് നന്ദിതയുടെ കവിതകള്‍ക്ക്. കോളേജ് വരാന്തകളിലെ ചുവരുകളില്‍ കോറിയിട്ട വരികളില്‍ പലതും നന്ദിതയുടേതാണ്. ഇന്ന് സോഷ്യല്‍മീഡിയയിലും നന്ദിതയുടെ കവിതകള്‍ക്ക് ആരാധകര്‍ ഏറെയാണ്. കടലാസുകളില്‍ നിന്ന് മാഞ്ഞുതുടങ്ങിയപ്പോഴേക്കും നന്ദിതയുടെ വരികള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് ആരാധകര്‍ ഇപ്പോഴും നന്ദിതയെ ഓര്‍ക്കുന്നു. 'നന്ദിയയുടെ കവിതകള്‍' എന്ന പേരില്‍ നിരവധി ഫേസ്ബുക്ക് പേജുകളും പ്രത്യക്ഷപ്പെട്ടു. നന്ദിത എന്ന എഴുത്തുകാരിയുടെ വരികള്‍ 17 വര്‍ഷം കഴിഞ്ഞും അതേ തീക്ഷ്ണതയില്‍ നിലകൊളളുന്നു.
പ്രണയത്തിനും മരണത്തിനും മനോഹരമായ കാവ്യഭാഷ നല്‍കിയ കവയിത്രിയായിരുന്നു നന്ദിത. ഒഴിവു ദിവസങ്ങളില്‍ പോലും കോളേജിലെത്തി പാഠഭാഗങ്ങള്‍ സമയബന്ധിതമായി പഠിപ്പിച്ച് തീര്‍ക്കുന്ന അധ്യാപിക. ലൈബ്രറിയില്‍ പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് കുറിപ്പുകള്‍ തയ്യാറാക്കുന്ന നല്ലൊരു വായനക്കാരി, വിദ്യാര്‍ത്ഥികളുമായി നല്ല സൗഹൃദം പുലര്‍ത്തിയതിനാല്‍ ഇടയ്ക്ക്് പിണങ്ങി ക്ലാസ്സില്‍ നിന്നിറങ്ങി പോകുന്ന ടീച്ചര്‍ , ഇങ്ങനെയാണ് ഡബ്ലു.എം.ഒ കോളേജ് നന്ദിതയെ ഓര്‍ക്കുന്നത്.എല്ലാ വര്‍ഷവും മുടങ്ങാതെ കോളേജില്‍ തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറുടെ ചരമവാര്‍ഷികം ആചരിക്കുന്നു.
1969 മെയ് 21-ന് വയനാട് ജില്ലയിലെ മടക്കിമലയില്‍ ശ്രീധരമേനോന്റെയും പ്രഭാവതി.എം.മേനോന്റെയും മകളായാണ് നന്ദിതയുടെ ജനനം. ഗവ. ഗണപത് മോഡല്‍ ഗേള്‍സ് ഹൈസ്‌കൂള്‍, ചാലപ്പുറം, ഗുരുവായൂരപ്പന്‍ കോളേജ് , ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ്, മദര്‍ തെരേസ വിമന്‍സ് യൂണിവേഴ്‌സിറ്റി, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനത്തില്‍ മികവ് പുലര്‍ത്തിയ നന്ദിത വയനാട് ജില്ലയിലെ തന്നെ മുട്ടില്‍ ഡബ്ലു.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. കല്പറ്റ ജില്ലാ സഹകരണ ബാങ്കില്‍ ജനറല്‍ മാനേജറായിരുന്ന നന്ദിതയുടെ പിതാവ് കോഴിക്കോട്ടുകാരനായ എം.ശ്രീധരമേനോനും അമ്മ പ്രഭാവതിയും മകളുടെ മരണത്തില്‍ തകര്‍ന്നുപോയി. 'അന്ന് കിടക്കാന്‍ പോകുന്നതിനു മുന്‍പ് അമ്മയോടു നന്ദിത പറഞ്ഞു: ' അമ്മേ ഒരു ഫോണ്‍ വരും. ഞാന്‍ തന്നെ അറ്റന്റു ചെയ്തുകൊള്ളാം'.
ആ ഫോണ്‍ കോള്‍ വന്നതായി അച്ഛനോ അമ്മയോ കേട്ടില്ല. അര്‍ദ്ധരാത്രി എന്തിനോ വേണ്ടി അമ്മ ഡ്രോയിംഗ് റൂമിലേയ്ക്കു വന്നപ്പോഴേക്കും കോണിപ്പടിയില്‍ സാരിത്തുമ്പില്‍ തൂങ്ങി നന്ദിത ആത്മഹത്യചെയ്തു കഴിഞ്ഞിരുന്നു'. (നന്ദിതയുടെ കവിതകള്‍).
മരണശേഷമാണ് ഒരു ഡയറിയില്‍ ആരേയും കാണിക്കാതെ നന്ദിത കുറിച്ചിട്ടിരുന്ന കവിതകള്‍ അച്ഛനും അമ്മയും കണ്ടത്. ആ കവിതകളെല്ലാം ചേര്‍ത്ത് ഡോ.എം.എം.ബഷീര്‍ മുന്‍കൈയെടുത്താണ് 'നന്ദിതയുടെ കവിതകള്‍' എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. വയനാട്ടിലെ 'പ്രശാന്തി'യില്‍ നന്ദിതയുടെ അച്ഛനുമമ്മയുമുണ്ട്....നന്ദിതയെക്കുറിച്ച് വന്ന ലേഖനങ്ങളും നന്ദിതയുടെ പുസ്തകങ്ങളും, നന്ദിതയുടെ ഓര്‍മ്മകളുമായി ഇരുവരും ജീവിക്കുന്നു. നന്ദിതയുടെ അഡ്രസ്സിലേയ്ക്ക് ഇപ്പോഴും കത്തുകള്‍ വരാറുണ്ട്. മിക്കതും കോളേജ് വിദ്യാര്‍ത്ഥികളുടേതാണ്. വായിച്ച കവിതാ വരികള്‍ കുറിച്ചിട്ട കത്തുകള്‍. അതിലൊരു കത്തു കണ്ടു, നന്ദിതയുടെ പേരില്ലാതെ, വീട്ടു പേരും സ്ഥലപ്പേരും മാത്രം വെച്ച് അയച്ചത്, അതിലിങ്ങനെ എഴുതിയിരിക്കുന്നു,
പോസറ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ക്ഷമിക്കണം, മരിച്ചുപോയ ഒരാളുടെ പേര് ഞാന്‍ എങ്ങനെ എഴുതും, എന്ന് കത്തിന് മുകളിലായി എഴുതിയിരിക്കുന്നു
.പ്രിയപ്പെട്ട നന്ദിത ടീച്ചറെ ഓര്‍ക്കുന്ന ഒരു കൊച്ചനുജത്തി എന്ന് കത്തിനുളളിലായി എഴുതിയിട്ടുണ്ട്. ഇപ്പോഴും പല ആരാധകരുടെയും കത്തുകള്‍ തങ്ങളുടെ പ്രിയപ്പെട്ട കവയിത്രിയെ തേടി എത്തുന്നു. അപ്പോള്‍ അറിയാതെ ആഗ്രഹിച്ചു പോകുന്നു നന്ദിത ജീവിച്ചിരുന്നെങ്കില്‍...........
'കോളേജില്‍ വിദ്യാര്‍ത്ഥികളുമായി നല്ല സൗഹ്യദം പുലര്‍ത്തിയിരുന്ന നന്ദിത കുട്ടികളെക്കൂട്ടി ഇടയ്ക്ക് വീട്ടില്‍ വരാറുണ്ട്...ഒപ്പമിരുന്ന ഭക്ഷണം കഴിച്ചും മറ്റും ഒരു പാട് നേരം അവരിവിടെ ഉണ്ടാവും' നന്ദിതയുടെ അമ്മ ഓര്‍ക്കുന്നു. കണ്ണില്‍ അസാധാരണമായ തിളക്കവും മിഴിവാര്‍ന്ന് സൗന്ദര്യമുണ്ടായിരുന്നു നന്ദിതയ്ക്ക്. എന്നിട്ടും കവിതകളുടെ സ്ഥായീ ഭാവം വിഷാദമായിരുന്നു. സില്‍വ്യാ പ്ലാത്ത്, വെര്‍ജീനിയ വൂള്‍ഫ്, ആന്‍ സെക്റ്റണ്‍, ഇങ്ങനെ നീണ്ടുപോകുന്ന ആത്മഹത്യചെയ്ത എഴുത്തുകാരികളുടെ നിരയില്‍ നന്ദിതയുടെ പേരും ചേര്‍ക്കപ്പെട്ടു. ഡയറിക്കുറിപ്പുകളില്‍ കീറ്റ്‌സിന്റെയും, സുഗതകുമാരി ടീച്ചറുടെയും, ചുളളിക്കാടിന്റെയും വരികള്‍ നന്ദിത കുറിച്ചിട്ടിട്ടുണ്ട്. ഏറെ പ്രിയപ്പെട്ട കവിത തന്നെയാണ് തന്റെ വിഷാദത്തിന് ചിറക് നല്‍കാന്‍ നന്ദിത തിരഞ്ഞെടുത്തതും. നന്ദിത കവിതയുടെ ലോകത്ത് സ്വയം നഷ്ടപ്പെട്ടാന്‍ കൊതിച്ചിരുന്നേക്കാം.
കവിതകളില്‍ നന്ദിത തന്റെ വേരുകള്‍ കണ്ടത് മരണത്തിലായിരുന്നു. പൂത്തുനിന്ന നന്ദിതയുടെ ജീവിതത്തിലേക്ക് മരണത്തിന്റെ വേരുകള്‍ പടരുകയായിരുന്നു. 1989-ല്‍ നന്ദിത എഴുതിയ ഒരു കവിത ഇങ്ങനെ;
പുറത്തു നിന്നിഴഞ്ഞെത്തുന്ന അന്തിവെളിച്ചം എന്തിനെന്നെ വിലക്കുന്നു... വിദ്വേഷം നിറഞ്ഞ കണ്ണുകള്‍ക്ക് താഴെ പുഞ്ചിരിക്കുന്ന ചുണ്ടുകളില്ലാത്തൊരു ലോകത്തിലേക്ക് എനിക്ക് രക്ഷപ്പെടണം ചുറ്റും അരിച്ചു നടക്കുന്ന പാമ്പുകളേയും മൂളിപ്പറക്കുന്ന കൊതുുകുകളെയും തട്ടിമാറ്റി ഞാന്‍ യാത്രയാരംഭിക്കട്ടെ... എന്റേ വേരുകള്‍ തേടി.'
ലളിതമായ ഭാഷയും സങ്കീര്‍ണ്ണമായ ബിംബങ്ങളുമാണ് നന്ദിതയുടെ കവിതയെ എത്ര വായിച്ചാലും മതിവരാത്ത ഒന്നായിത്തീര്‍ക്കുന്നത്. നന്ദിതയ്ക്ക് ഏതോ ലോകത്തിലേയ്ക്ക് യാത്രയാകണമായിരുന്നു. അതും വിദ്വേഷം നിറഞ്ഞ കണ്ണുകള്‍ക്ക് താഴെ പുഞ്ചിരിക്കുന്ന ചുണ്ടുകളില്ലാത്ത ഒരു ലോകത്തിലേക്ക്. എന്തു കൊണ്ടാണ് അത്തരമൊരു ലോകം നന്ദിതയുടെ സ്വപ്‌നങ്ങളില്‍ നിറഞ്ഞതെന്ന് വ്യക്തമല്ല. ഈ ലോകത്തെ ഒരു തടവറയായാണോ നന്ദിത കണ്ടിരുന്നത്? തന്റെ ചിന്തകളുടെ തടവുകാരിയായിരുന്നു നന്ദിത.
' നിന്റെ പുഞ്ചിരിയില്‍ എന്റെ കണ്ണീരുറയുന്നതും നിന്റെ നിര്‍വ്വികാരതയില്‍ ഞാന്‍ തളരുന്നതും എന്റ് അറിവോടു കൂടിത്തന്നെയായിരുന്നു. എനിക്ക് രക്ഷപ്പെടണമെന്നുണ്ടായിരുന്നു പക്ഷേ... ഞാന്‍ തടവുകാരിയായിരുന്നു എന്റെ ചിന്തകളുടെ;' -(1989)
കാത്തിരിപ്പും, നിദ്രയും, പ്രകൃതിയും, സ്വപ്‌നവും, ഒറ്റപ്പെടലും നന്ദിതയുടെ കവിതകളില്‍ കാണാം. നന്ദിതയുടെ യാത്ര ജനിക്കും മൃതിക്കുമിടയിലായിരുന്നു. അതിനിടയിലൊരു വേള നന്ദിതയുടെ മുന്നിലെ വഴികള്‍ അവസാനിച്ചുവോ?
' നീണ്ട യാത്രയുടെ ആരംഭത്തില്‍ കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നു, തീക്കൂനയില്‍ ചവുട്ടി വേവുന്നു. ഇനി നമ്മളെങ്ങോട്ട് പോകാന്‍... എനിക്കിനി മടക്കയാത്ര.' (1992)
കോഴിക്കോട് ഫാറൂക്ക് കോളേജില്‍ പഠിക്കുന്ന സമയത്ത് ജന്മദിനത്തില്‍ തന്റെ സ്വകാര്യ ഡയറിയില്‍ നന്ദിത കുറിച്ചിട്ട വരികള്‍ ഇങ്ങനെയായിരുന്നു ;
'എന്റെ ജന്മദിനം എന്നെ അസ്വസ്ഥയാക്കുന്നു അന്ന്...ഇളം നീല വരകളുളള വെളുത്ത കടലാസ്സില്‍ നിന്റെ ചിന്തകള്‍ പോറി വരച്ച് എനിക്ക് നീ ജന്മസമ്മാനം തന്നു. തീയായിരുന്നു നിന്റെ തൂലികത്തുമ്പില്‍ എന്നെ ഒരുക്കാന്‍ പോന്നവ അന്ന്, തെളിച്ചമുളള പകലും നിലാവുളള രാത്രിയുമായിരുന്നു. ഇന്ന് സൂര്യന്‍ കെട്ടുപോവുകയും നക്ഷത്രങ്ങള്‍ മങ്ങി പോവുകയും ചെയ്യുന്നു കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും അനിയന്റെ ആശംസകള്‍ക്കും അമ്മ വിളമ്പിയ പാല്‍ പായസത്തിനുമിടയ്ക്ക് ഞാന്‍ തിരഞ്ഞത് നിന്റെ തൂലികയ്ക്ക് വേണ്ടിയായിരുന്നു നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക. ഒടുവില്‍ പഴയപുസ്തകക്കെട്ടുകള്‍ക്കിടയ്ക്കു നിന്ന് ഞാനാ തൂലിക കണ്ടെടുത്തപ്പോള്‍ അതിന്റെ തുമ്പിലെ അഗ്നി കെട്ടുപോയിരുന്നു' - (1988)
ഇംഗ്ലീഷിലും മലയാളത്തിലുമായിരുന്നു നന്ദിത കവിതകളെഴുതിയിരുന്നത്. മരണശേഷം കണ്ടെടുത്ത ഡയറിക്കുറിപ്പില്‍ രേഖപ്പെടുത്തിയതനുസരിച്ച് 1987-ലാണ് നന്ദിത ഇംഗ്ലീഷില്‍ ആദ്യത്തെ കവിതയെഴുതിയത്.
'the touch of affection the aching need of what i sought leaves me out of all the fairs my mask, too fine and serene, my smile ugly, words worthless, the massk is torn to pieces. still i wear a self-conscious laugh facing the world out of its beauty to frown with disdain' -( 1987)
വയനാട്ടിലെ മടക്കിമലയിലെ വീടിനരികില്‍ അമ്മ നട്ട പവിഴമല്ലിയുടെയും പാരിജാതത്തിന്റെയും തണലില്‍ നന്ദിത ഉറങ്ങുകയാണ്.. താന്‍ പ്രണയിച്ച മരണത്തെ പുല്‍കി...എന്നും തിളങ്ങിയിരുന്ന ആ കണ്ണുകള്‍ അടച്ച്....പതിയെ വീശുന്ന കാറ്റിനും അതില്‍ താഴെ പതിക്കുന്ന പൂക്കള്‍ക്കും ചോദിക്കാനുളളത് ഇത്ര മാത്രം.. എന്തിനായിരുന്നു?
പിന്നെ നീ മഴയാകുക ഞാന്‍ കാറ്റാകാം. നീ മാനവും ഞാന്‍ ഭൂമിയുമാകാം. എന്റെ കാറ്റ് നിന്നിലലിയുമ്പോള്‍ നിന്റെ മഴ എന്നിലേക്ക് പെയ്തിറങ്ങട്ടെ. കാടു പൂക്കുമ്പോള്‍ നമുക്ക് കടല്‍ക്കാറ്റിന്റെ ഇരമ്പലിന് കാതോര്‍ക്കാം' (1992)
കനലുകള്‍ക്ക് പുറത്ത് മനസ്സ് നൃത്തം വയ്ക്കുന്നു ചോദിക്കാത്ത ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ വിറയ്ക്കുന്ന ചുണ്ടുകളില്‍ നിന്ന് ചിതറി വീഴുന്നു നിശ്ചലമാകുന്നു. വീണ്ടും മൗനം ബാക്കി'- (1992)
Comments
Post a Comment