നരേന്ദ്ര പ്രസാദ്

നരേന്ദ്ര പ്രസാദ്

മലയാള സിനിമയിലെ വില്ലൻ കഥാപാത്രങ്ങൾക്ക് തന്റേതായ ഭാവുകത്വം പകർന്നു കൊടുത്ത അതുല്യ നടൻ നരേന്ദ്ര പ്രസാദ് അന്തരിച്ചിട്ട് പതിനാലാണ്ട് നടനെന്നതിനൊപ്പം സാഹിത്യ നിരൂപകൻ, നാടകകൃത്ത്, നാടക സംവിധായകൻ, അധ്യാപകൻ എന്നീ നിലയിലും പ്രശസ്തനായിരുന്നു നരേന്ദ്ര പ്രസാദ് എന്ന അതുല്യ പ്രതിഭ. 2003 നവംബർ മൂന്നിന് കോഴിക്കോട്ടായിരുന്നു ഈ ബഹുമുഖ പ്രതിഭയുടെ അന്ത്യം.

1945-ൽ മാവേലിക്കരയിലാണ് നരേന്ദ്രപ്രസാദിന്റെ ജനനം. ബിരുദ കാലഘട്ടം മുതൽക്കേ സമകാലികങ്ങളിലും മറ്റും സാഹിത്യ സൃഷ്ടികളുമായി സജീവമായിരുന്നു. 1967-ൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പാലക്കാട് വിക്ടോറിയ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 1989 മുതൽ കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടറായ നരേന്ദ്രപ്രസാദ് വിരമിക്കും വരെ തൽസ്ഥാനത്ത് തുടർന്നു.

1980-കളിലാണ് നരേന്ദ്രപ്രസാദ് നാടക രംഗത്ത് സജീവമാകുന്നത്. അദ്ദേഹം സ്ഥാപിച്ച നാട്യഗൃഹം എന്ന നാടകസംഘം കേരളത്തിലെ നാടക ചരിത്രത്തിലെ ഒരു പ്രധാന ഏടാണ്. നടൻ മുരളി ഉൾപ്പെടെയുള്ളവരെ ഉയർത്തിക്കൊണ്ടു വന്നത് ഈ നാടക സമിതിയായിരുന്നു. നാട്യഗൃഹത്തിൽ നരേന്ദ്രപ്രസാദ് 14 നാടകങ്ങൾ സംവിധാനം ചെയ്തു. 1985-ൽ നരേന്ദ്രപ്രസാദ് രചനയും സംവിധാനവും നിർവ്വഹിച്ച സൗപർണ്ണിക എന്ന നാടകം കേരള സാഹിത്യ അക്കാദമി-സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ നേടി.

ആദ്യകാലങ്ങളിൽ ചലച്ചിത്ര മേഖലയോട് അത്രതന്നെ ആഭിമുഖ്യം പുലർത്താതിരുന്ന നരേന്ദ്രപ്രസാദ് ശ്യാമപ്രസാദിന്റെ പെരുവഴിയിലെ കരിയിലകൾ എന്ന ടെലിഫിലിമിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. സാമ്പത്തിക ബാധ്യതകൾ മൂലം നാട്യഗൃഹം അടച്ചുപൂട്ടിയതിനു ശേഷം തൊണ്ണൂറുകളുടെ തുടക്കത്തിലാണ് അദ്ദേഹം ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്.

1989-ൽ അസ്ഥികൾ പൂക്കുന്നു എന്ന ചിത്രത്തിലൂടെയാണ് നരേന്ദ്രപ്രസാദിന്റെ സിനിമയിലെ അരങ്ങേറ്റം. അതിനും മുമ്പേ ഭരതന്റെ വൈശാലിയിൽ ബാബു ആന്റണിയുടെ രാജാവിന്റെ കഥാപാത്രത്തിലൂടെ അദ്ദേഹം ചലച്ചിത്ര രംഗത്ത് ശബ്ദസാന്നിധ്യമായിരുന്നു. പത്മരാജന്റെ അവസാന ചിത്രം ഞാൻ ഗന്ധർവ്വനിൽ അശരീരിയായതും അദ്ദേഹത്തിന്റെ ശബ്ദമായിരുന്നു. തൊണ്ണൂറുകളുടെ ആദ്യ പകുതിയിൽ തന്നെ തലസ്ഥാനം, രാജശിൽപി, അദൈ്വതം, പൈതൃകം, ഏകലവ്യൻ, ആയിരപ്പറ, മേലേപറമ്പിൽ ആൺവീട്, തലമുറ, യാദവം, ഭീഷ്മാചാര്യ, സിഐഡി ഉണ്ണിക്കൃഷ്ണൻ, ഭാഗ്യവാൻ, വാർധക്യ പുരാണം തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം മലയാള ചലച്ചിത്ര മേഖലയിലെ അവിഭാജ്യ ഘടകമായി മാറി.

ഏകലവ്യനിലെ സ്വാമി അമൂർത്താനന്ദ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ നാഴിക്കല്ലായിരുന്നു. സവിശേഷമായ ശരീരഭാഷ കൊണ്ടും വ്യത്യസ്തമായ ശബ്ദവിന്യാസം കൊണ്ടും നരേന്ദ്ര പ്രസാദ് അമൂർത്താനന്ദക്ക് അനനുകരണീയമായ ഭാവതീക്ഷ്ണത നൽകി. ഒരു വില്ലനാവശ്യമായ ശരീരഘടന ഇല്ലാതിരുന്നിട്ടു പോലും നരേന്ദ്രപ്രസാദ് എന്ന നടൻ മലയാള സിനിമയിൽ വില്ലൻ എന്ന സങ്കൽപ്പത്തിന്റെ പര്യായമായി മാറിയത് അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ ഒന്നുകൊണ്ടു മാത്രമായിരുന്നു.

എന്നാൽ അദ്ദേഹത്തിന്റെ പ്രതിഭ വില്ലൻ കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല. മേലേപറമ്പിൽ ആൺവീട്, ആലഞ്ചേരി തമ്പ്രാക്കൾ, അനിയൻ ബാവ ചേട്ടൻ ബാവ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം ഗൗരവം നിറഞ്ഞ കഥാപാത്രങ്ങളിലൂടെ നർമ്മം വിളമ്പി. പൈതൃകത്തിലെ ദേവദത്തൻ ചെമ്മാന്തിരിപ്പാടും ആറാംതമ്പുരാനിലെ അപ്പൻ തമ്പുരാനും നരേന്ദ്രപ്രസാദ് എന്ന നടന്റെ അഭിനയ പ്രതിഭയുടെ ആഴമളന്ന കഥാപാത്രങ്ങളായിരുന്നു. ഇവയൊന്നുമല്ലാതെ വാർധക്യ പുരാണം, സുകൃതം, കഥാപുരുഷൻ, മയിൽപ്പീലിക്കാവ്, അസുരവംശം, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, വാഴുന്നോർ, നരസിംഹം തുടങ്ങി ചെറുതും വലുതുമായ എത്രയോ കഥാപാത്രങ്ങളായി അദ്ദേഹം പകർന്നാടി.

അഭിനയ പ്രതിഭ എന്ന നിലയ്ക്കാണ് നരേന്ദ്രപ്രസാദ് ഏറെ പ്രശസ്തനായതെങ്കിലും ഒരു സാഹിത്യ നിരൂപകൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഔന്നത്യം അതൊട്ടും കുറയ്ക്കുന്നില്ല. മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് നേടിയ നരേന്ദ്രപ്രസാദിന് കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്. മലയാള ചലച്ചിത്ര-നാടക-സാഹിത്യ മേഖലകളിൽ ഇത്രത്തോളം കഴിവു തെളിയിച്ച മറ്റൊരാൾ ഇനി ഉണ്ടാകേണ്ടിയിരിക്കുന്നു.

Comments

Popular posts from this blog

ജന്മദിനം

Double Role

ആന