മോനിഷ

മോനിഷ😘

മലയാളസിനിമയുടെ വെള്ളിനക്ഷത്രം😍😍

മലയാള ചലച്ചിത്രലോകത്തേക്ക് ഒരു മാലാഖയെപ്പോലെ വന്നു പോയ മോനിഷ മറഞ്ഞിട്ട് കാൽ നൂറ്റാണ്ട്. കാറപകടത്തിന്റെ രൂപത്തിൽ മരണം തട്ടിയെടുത്തപ്പോൾ മോനിഷ എന്ന അഭിനേത്രിക്ക് വയസ്സ് 21. ഇരുപത്തിനാല് വർഷങ്ങൾ പിന്നിട്ടിട്ടും മോനിഷയെ മറക്കാൻ ഇന്നും മലയാളി പ്രേക്ഷകനായിട്ടില്ല.

വസന്തത്തിൻറെ ഓർമയും നിഴലും ബാക്കിവച്ച് അപ്രതീക്ഷിതമായ ക്ലൈമാക്സിലേക്ക് മറഞ്ഞുപോയ ഒരു പെൺകുട്ടിയായിരുന്നു മോനിഷ. ഓർമകളിൽ വെളളിവെളിച്ചം പടരുമ്പോൾ സ്ക്രീനിന്റെ പരിമിതിക്കുളളിൽ നിന്ന് മാത്രം പ്രണയത്തിന്റെയും വാത്സല്യത്തിന്റെയും നനുത്ത കുളിരുപകർന്നു തരുന്ന പെൺകിടാവ്. അഭിമുഖങ്ങൾക്കും ഫോട്ടോഷൂട്ടിനും ചാനൽ സല്ലാപങ്ങൾക്കുമൊന്നും ഇൗ മുഖം ഇപ്പോൾ കാണാനാകില്ല., എങ്കിലും അവളിവിടെയുണ്ട്., കുറച്ചുകാലം ജീവിച്ച് അനന്തമായ ജീവസുഗന്ധം പരത്തി തിരിച്ചുപോയ ഓർമയായി, അഥവാ നഷ്ടമായി...

ഡിസംബറിൻറെ തണുത്ത ആകാശത്ത് രാത്രികാലങ്ങളിൽ പ്രത്യക്ഷപ്പെടുന്ന കവിതയുറങ്ങുന്ന വിടർന്ന കണ്ണുകളുളള നക്ഷത്രക്കുഞ്ഞുങ്ങൾക്കെല്ലാം മോനിഷയുടെ ഛായയാണ്. വസന്തം കണ്ട് കൊതി തീരാതെ പോയ പെൺകുട്ടിയുടെ അസാന്നിധ്യത്തിന് 25 വർഷം തികയുമ്പോഴും മലയാളികളുടെ സൗന്ദര്യ സങ്കൽപ്പങ്ങളിൽ ദീർഘായുസ്സോടെ നിൽക്കുന്ന ചുരുക്കം ചില മുഖങ്ങളിൽ ഒന്നാണ് മോനിഷ. കണ്ണുനീരും പുഞ്ചിരിയും ഉൾപ്പെടെ ജീവിതത്തിൻറെ സമസ്ത ഭാവങ്ങളിലും ഓർമ്മകൾ സമ്മാനിച്ചു പോയ വിടർന്ന കണ്ണുളള പെൺകുട്ടിയോട് സിനിമാപ്രേമികൾക്ക് ഇന്നും ഓമനത്തമുളള പ്രണയമാണ്.

ഒരു കുഞ്ഞു പ്രാവുപോലെ വെളളിത്തിരയിലേക്ക് പാറി വന്ന അഭിനേത്രിയെ ഒരോ മലയാളിയും തൻറെ കാൽപ്പനിക ശിഖരങ്ങളിലേറ്റി ലാളിച്ചിരുന്നു. അഭിനയകലയുടെ ഒരു വസന്തകാലം തന്നെയാണ് വിധി അടർത്തിക്കളഞ്ഞത്. പ്രതിഭയുടെ മികവുകൊണ്ട് അംഗീകരിക്കപ്പെട്ട നടി എല്ലാവർഷവും ഡിസംബർ മാസത്തിൽ "മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി" മലയാളിയുടെ നക്ഷത്രക്കുഞ്ഞായി ഓർമയിലേക്ക് വിരുന്നെത്തുന്നു...

ആദ്യ സിനിമയിലൂടെ തന്നെ പ്രതിഭ തെളിയിച്ച മോനിഷ മലയാളിയുടെ മോഹങ്ങളിൽ നിറഞ്ഞ പെൺകുട്ടിയാണ്. 1971-ൽ ആലപ്പുഴയിൽ ഉണ്ണിയുടെയും ശ്രീദേവിയുടെയും മകളായി ജനിച്ചു. അച്ഛൻ ഉണ്ണിക്ക് ബാംഗ്ലൂരിൽ തുകൽ വ്യവസായം ആയിരുന്നതിനാൽ അവിടെയായിരുന്നു മോനിഷയുടെ ബാല്യം. അതുകൊണ്ട് തന്നെ മലയാളം നല്ല പോലെ സംസാരിക്കുമായിരുന്നെങ്കിലും മോനിഷക്ക് മലയാളം എഴുതുവാനും വായിക്കുവാനും അറിയില്ലായിരുന്നു. താരം ആദ്യ ചിത്രമായ ‘നഖക്ഷത'ങ്ങളിലെ "മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി" എന്ന ഗാനത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

പ്രശസ്ത സാഹിത്യകാരനും,തിരക്കഥാകൃത്തും,ചലച്ചിത്ര സംവിധായകനുമായ എം.ടി. വാസുദേവൻ നായർ മോനിഷയുടെ കുടുംബസുഹൃത്തായിരുന്നു. അദ്ദേഹമാണ് മോനിഷയുടെ സിനിമാരംഗത്തേക്കുള്ള പ്രവേശനത്തിന്‌ കാരണമായത്. 1986-ൽ എം.ടി കഥയും ഹരിഹരൻ സംവിധാനവും നിർവഹിച്ച ചിത്രത്തിലെ അഭിനയത്തിന് 15-ാം വയസ്സിൽ തന്നെ മോനിഷയ്ക്ക് മികച്ച നടിക്കുളള ദേശീയ അവാർഡ് ലഭിച്ചു.നഖക്ഷതങ്ങളിലെ അഭിനയത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച നടിക്കുളള ഉർവശി അവാർഡ് നേടിയ മോനിഷ അക്കാലത്ത് ഇൗ ബഹുമതി നേടിയ ഏറ്റവും പ്രായം കുറഞ്ഞ നടി കൂടിയായിരുന്നു.

സൈക്കോളജി ബിരുദധാരിയായിരുന്ന നടി അഭിനയത്തിൽ മാത്രമല്ല നൃത്തം, സംഗീതം എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ നഖക്ഷതങ്ങൾ എന്ന ചിത്രത്തിൻറെ റീമേക്ക് പൂക്കൾ വിടും ഇതൾ, ദ്രാവിഡൻ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും, 1988-ൽ രാഘവേന്ദ്ര രാജ്കുമാർ നായകനായി അഭിനയിച്ച ചിരംജീവി സുധാകർ എന്ന കന്നട ചിത്രത്തിലും മോനിഷ അഭിനയിച്ചിട്ടുണ്ട്.

1992 ഡിസംബര്‍ 5-ന് ജി.എസ് വിജയന്റെ ചെപ്പടിവിദ്യയെന്ന സിനിമയുടെ സെറ്റില്‍ എത്സ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊച്ചിയിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. പിന്‍സീറ്റില്‍ അമ്മ ശ്രീദേവി ഉണ്ണിയുടെ മടിയില്‍ കിടന്നുറങ്ങുന്നതിനിടെ മരണത്തിലേക്കു വഴുതിവീഴുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ശ്രീകുമാറും അപകടത്തില്‍ മരിച്ചു. ചേര്‍ത്തല ഇന്നും ആ അപകടം മറന്നിട്ടില്ല. ദേശീയപാതയില്‍നിന്ന് നഗരത്തിലേക്കുള്ള റോഡു വഴിപിരിയുന്ന കവല അപകട കേന്ദ്രമായിരുന്നു. മോനിഷയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ അപകടങ്ങള്‍ക്കു പരിഹാരമാകുന്ന തരത്തില്‍ പരിഷ്‌കാരങ്ങള്‍ വന്നത്.മോനിഷയുടെ ഓര്‍മ്മകള്‍ ഇന്നും ആ കവലയിലുണ്ട്. അതുകൊണ്ടുതന്നെയാണ് ഔദ്യേഗികമല്ലെങ്കിലും എക്‌സറേ കവലയെ മോനിഷക്കവലയെന്നറിയപ്പെടുന്നതും.

സിനിമ മാത്രമല്ല, ഇരുപത്തി അഞ്ച് വർഷങ്ങൾക്കു മുമ്പ് നൃത്ത ആസ്വാദകരുടെ ഓർമയിലേക്ക് ചിലങ്കയുടെ കിലുക്കങ്ങൾ കൂടി അഴിച്ചു നൽകിയിട്ടാണ് മോനിഷ ജീവിത്തിന്റെ അരങ്ങുവിട്ടു പോയത്. രൂപലാവണ്യത്തിലൂടെയും ലളിതമായ അഭിനയത്തിലൂടെയും മാത്രമല്ല നൃത്ത അവതരണത്തിൻറെ മാസ്മരികതയിലൂടെയും ആസ്വാദകരുടെ മനം കവർന്ന കലാകാരിയായിരുന്നു മോനിഷ. നർത്തകി കൂടിയായിരുന്ന അമ്മ ശ്രീദേവിയിൽ നിന്നായിരുന്നു നൃത്തത്തിൻറെ ആദ്യ പാഠങ്ങൾ മോനിഷ പഠിച്ചത്. ഒൻപതാം വയസ്സിൽ നൃത്തത്തിൻറെ അരങ്ങേറ്റം നടത്തിയ നടിക്ക് 1985 -ൽ കർണാടക സർക്കാർ ഭരതനാട്യ നർത്തകിക്കായി നൽകുന്ന കൗശിക അവാർഡ് ലഭിച്ചിട്ടുണ്ട്.നടനകലയുടെ സൗന്ദര്യമായി അനേകം വേദികളിൽ തിളങ്ങിയ മോനിഷ അക്കാലത്തെ ഒന്നാംനിര നൃത്തകരിൽ ഒരാളായിരുന്നു.
അനുപമമായ മെയ്യഴകും വശ്യമായ അംഗചലനങ്ങളുമായി ശാലീന സൗന്ദര്യവും മികച്ച അഭിനയശേഷിയുമുള്ള ആ പെണ്‍കുട്ടി ഇന്നും ജീവിയ്ക്കുന്നു മലയാളികളുടെ മനസില്‍ മായാത്ത മഞ്ഞള്‍പ്രസാദമായി..✍

Comments

Popular posts from this blog

ജന്മദിനം

Double Role

ആന